ആലപ്പുഴ കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ആലപ്പുഴ കുട്ടനാട് വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്. വീടിനോടു ചേർന്നുള്ള ശുചിമുറിക്ക് മുന്നിൽ വെച്ചാണ് മൂർഖൻ പാമ്പിൻ്റെ കടിയേറ്റത്. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.സംസ്ഥാനത്ത് പാമ്പുകടി മരണം വർധിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പാമ്പുകടിയേറ്റവർക്ക് ആന്റിവെനം എത്രയു പെട്ടെന്ന് ലഭിക്കാൻ നടപടി സ്വീകരിച്ചു. ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് 108 ആംബുലൻസ് ടീമിന് കൈമാറി. പാമ്പുകടിയേറ്റാൽ ഉടൻ തന്നെ ആംബുലൻസിൽ വിളിച്ച് സഹായം തേടണമെന്നും അനാവശ്യമായി ചലനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 108 ടീമിന് ആശുപത്രികളുടെ ലിസ്റ്റ് നൽകുന്നതിനാൽ ആന്റി വെനം ഇല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയേണ്ടി വരില്ല. സംസ്ഥാനത്ത് നിലവിൽ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയിൽ പാമ്പുകടിയേറ്റ് നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ മക്കളായ അല്‍ജോ, അനോഷ് എന്നിവര്‍ക്ക് പാമ്പ് കടിയേറ്റിരുന്നു. സംഭവത്തിൽ എട്ട് വയസുകാരനായ അൽജോയ്ക്ക് ജീവൻ നഷ്ടമായി. പാമ്പുകടിയേറ്റ സഹോദരൻ അനോഷ് ചികിത്സയിലാണ്. കിടന്നുറങ്ങുമ്പോഴായിരുന്നു ഇരുവർക്കും പാമ്പിൻ്റെ കടിയേറ്റത്.

Spread the truth:

[Sassy_Social_Share]
[post-views]

Keep Exploring